പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം: 22 വർഷം ഒളിവിൽ കഴിഞ്ഞ കൊമ്പൻ കുമാർ പിടിയിൽ

തൃശൂർ: പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തി 22 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശി കുമാറിനെ (40) ആണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്മൻ, കൊമ്പൻ എന്നീ അപരനാമങ്ങളില്‍ അറിയപ്പെട്ടിരുന്ന ഇയാൾ വിവിധ സംസ്ഥാനങ്ങളിലായി നൂറിലേറെ മോഷണക്കേസുകളിൽ പ്രതിയാണ്.

2000 ജനുവരി 12ന് ചാലക്കുടി കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വേണുഗോപാലിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിൻവാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറി ഇരുപതിനായിരം രൂപയും നാലു പവനോളം സ്വർണ്ണാഭരണങ്ങളും കവര്‍ന്നു. നിരവധി മോഷണ കേസുകൾ ഉള്ളതിനാൽ കുമാർ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.

ആക്രി ശേഖരണത്തിന്റെ മറവിലാണ് കുമാർ മോഷണങ്ങൾ നടത്തിയിരുന്നത്. അടുത്തിടെ കോട്ടയത്തും ചങ്ങനാശേരിയിലും തൃക്കൊടിത്താനത്തും നടന്ന മോഷണങ്ങളുടെ പുറകിലും കുമാറാണെന്ന് കണ്ടെത്തി. തമിഴ്നാട് പാളയംകോട്ടയിൽ നടന്ന മോഷണത്തിൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നതിനാൽ ഇയാളെ പാളയംകോട്ടയിലെ അതിസുരക്ഷാ ജയിലിലേയ്ക്ക് റിമാൻഡ് ചെയ്തു.

Previous Post Next Post

نموذج الاتصال