തിരുവനന്തപുരം: കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. വെള്ളിയാഴ്ച മുതല്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടിയ്ക്ക് കയറുമെന്ന് കെജിഎംഒഎ അറിയിച്ചു. എന്നാൽ, സുരക്ഷ ഉറപ്പാക്കുംവരെ വിഐപി ഡ്യൂട്ടി ബഹിഷ്‌കരണം തുടരും.
മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ സംഘടന മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ നിര്‍ണായ തീരുമാനങ്ങള്‍ ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തില്‍ സമരം തുടരേണ്ടതില്ലെന്ന് കെജിഎംഒഎ തീരുമാനിക്കുകയായിരുന്നു.
ആശുപത്രികളെ മൂന്നു വിഭാഗങ്ങളാക്കി സുരക്ഷയൊരുക്കും. ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി ക്രമീകരണങ്ങളേര്‍പ്പെടുത്തും. അക്രമ സ്വഭാവമുള്ള രോഗികളെ ചികില്‍സിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളൊരുക്കും. വര്‍ഷത്തില്‍ രണ്ടു തവണ ആശുപത്രികളില്‍ സുരക്ഷ ഓഡിറ്റ് നടത്തും. ആശുപത്രികളിലെ പൊലീസ് എയ്ഡ്‌പോസ്റ്റുകള്‍ ശക്തിപ്പെടുത്തും. തുടങ്ങിയ തീരുമാനങ്ങളാണ് യോഗത്തില്‍ കൈക്കൊണ്ടത്.