തിരുവനന്തപുരം: സഹോദരിയുടെ മകളെ പീഡിപ്പിച്ച കേസിൽ അമ്മാവന് ശിക്ഷ വിധിച്ച് കോടതി. 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ഇയാൾക്ക് ശിക്ഷയായി വിധിച്ചത്. സഹോദരിയുടെ എട്ടുവയസുകാരിയായ മകളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം അധിക കഠിന തടവും നേരിടണം.
തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം പി ഷിബുവാണ് വിധി പുറപ്പെടുവിച്ചത്. കുടുംബ വീട്ടിൽ അമ്മയ്ക്കും അമ്മുമ്മയ്ക്കുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ശനിയാഴ്ച്ചകളിൽ പ്രതി ഈ വീട്ടിലെത്തിയാണ് പീഡനം നടത്തിയത്. വീട്ടിൽ പോകാൻ പേടിച്ചിരുന്ന കുട്ടി പീഡന വിവരം തന്റെ കൂട്ടുകാരിയെ അറിയിച്ചു. തുടർന്ന് കൂട്ടുകാരി ക്ലാസ് ടീച്ചറെ അറിയിതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ, വിചാരണ സമയത്ത് കുട്ടിയുടെ മാതാവും അമ്മൂമ്മയും കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു.
വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 18 സാക്ഷികളെ വിസതരിക്കുകയും 30 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. ഇതോടെ സർക്കാർ മതിയായ നഷ്ടപരിഹാരം കുട്ടിയ്ക്കു നൽകണമെന്ന് കോടതി വിധി പ്രസ്താവം നടത്തുകയായിരുന്നു.