കണ്ണൂർ: ആകാശ് തില്ലങ്കേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. മന്ത്രി എംബി രാജേഷിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഭാര്യയാണ് ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നൽകിയത്. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മി അനൂപ് എന്ന യുവതി നൽകിയ പരാതി.
ഡിവൈഎഫ്ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീലക്ഷ്മി പരാതിയുമായി പോലീസിനെ സമീപിച്ചത്.
അതേസമയം, പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തിയ ആകാശ് തില്ലങ്കേരിയെ തള്ളിപ്പറഞ്ഞ് എം.പി ജയരാജൻ രംഗത്തെത്തിയിരുന്നു. ആകാശിനെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും, ആകാശ് തില്ലങ്കേരിയടക്കം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..
പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്ക് കമന്റിലൂടെ ഇന്ന് വെളിപ്പെടുത്തിയിരുന്നു. ആകാശിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഡിവൈഎഫ്ഐ നേതാവിട്ട ഫെയ്സ്ബുക്ക് പോസ്റ്റിന് കമന്റായാണ് വിവാദ വെളിപ്പെടുത്തൽ. പിന്നാലെ ആകാശിനെ തള്ളി സി.പി.എം നേതാക്കൾ രംഗത്തെത്തിയിരുന്നു. ആകാശിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഡിവൈഎഫ്ഐയും രംഗത്ത് വന്നു.